മഹാകവി വടക്കുംകൂർ രാജരാജ വർമ്മരാജ

  • By മനോഹര വർമ്മ യുഎഇ

കവിതിലകനെ അറിയണം പുതുതലമുറ. സാധാരണ സാംസ്കാരിക നായകരെപ്പോലെ പോലെ വടക്കുംകൂര്‍ രാജരാജ വര്‍മ്മരാജയെ ഓര്‍മ്മിക്കാന്‍ കല്‍മണ്ഡപങ്ങളോ സ്മാരക മന്ദിരങ്ങളോ ഒന്നും വേണ്ട. സംസ്‌കൃത, മലയാള ഭാഷകള്‍ക്ക് മഹാകവി നല്‍കിയ സംഭാവനകള്‍ വളരുന്ന തലമുറകള്‍ക്ക് പരിചയപ്പെടുത്തിയാല്‍ മാത്രം മതി. ജനപ്രിയ സാഹിത്യ മേഖലകളില്‍ വിഹരിക്കാതിരുന്നതാണ് സ്മരിക്കപ്പെടാതിരിക്കാന്‍ മാത്രം, അക്ഷരങ്ങളില്‍ ആത്മാവ് ലയിപ്പിച്ച ആ മഹാതപസ്വി ചെയ്ത ‘പാതകം’.

വൈക്കം തെക്കേനടയില്‍ മൂകാംബിക ക്ഷേത്രത്തോട് ചേര്‍ന്ന ‘എഴുത്തുപുര മാളിക” എന്നറിയപ്പെട്ടിരുന്ന വടക്കുംകൂര്‍ കൊട്ടാരത്തില്‍ പുസ്തകള്‍ക്കും എഴുത്തിനുമൊപ്പമായിരുന്നു മഹാകവി വടക്കുംകൂര്‍ രാജരാജ വര്‍മ്മയുടെ ജീവിതം.
നിസംഗനായി കാവ്യരചനയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് അമൂല്യങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പടെ വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു. ദിനചര്യകളില്‍ അണുവിട വ്യതിയാനം വരുത്താതെ ചിട്ടയായ ജീവിതം. കാഴ്ചയില്‍ യാഥാസ്ഥിതികന്‍. പക്ഷേ, ജാതി,മത,വര്‍ണ വ്യത്യാസമില്ലാതെ തന്റെ കൊട്ടാരത്തിലെത്തുന്ന ഓരോ സാഹിത്യപ്രിയരേയും സല്‍ക്കരിക്കാനും അവരുമായി ചര്‍ച്ചയും സംഭാഷണവും മണിക്കൂറുകളോളം നടത്താനും താത്പര്യം കാണിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ വൈക്കത്ത് വന്നപ്പോള്‍ വടക്കുംകൂര്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ‘ജ്ഞാനവാസിഷ്ഠം’ തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തുകയും ചെയ്തു.
മൂന്നു മഹാകാവ്യങ്ങളാണ് വടക്കുംകൂര്‍ സംസ്‌കൃത സാഹിത്യത്തിന് സമര്‍പ്പിച്ചത്. ഉത്തരഭാരതം, രഘൂവീരവിജയം, രാഘവാഭ്യുദയം എന്നിവ. ഏ​റ്റവും അടുത്ത സുഹൃത്തായ മഹാകവി ഉള്ളൂര്‍ അന്തരിച്ചപ്പോള്‍ എഴുതിയ ‘മഹച്ചരമം” ലക്ഷണമൊത്ത വിലാപകാവ്യങ്ങളിലൊന്നായി മാറി. ഇതിഹാസ കവി വാല്മീകി, ആദി ശങ്കരാചാര്യര്‍, മേല്‍പ്പത്തൂര്‍, ഉള്ളൂര്‍, തുടങ്ങി ഒമ്പതോളം ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ജീവചരിത്രം. ശൈലിപ്രദീപം എന്ന നിഘണ്ടു, ആയിരത്തിലധികം പ്രബന്ധങ്ങള്‍, നീരുപണങ്ങള്‍, അവതാരികകള്‍, വ്യാഖ്യാനങ്ങള്‍, പരിഭാഷകള്‍ ഇതിനൊക്കെ പുറമേ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളും വടക്കുംകൂറിന്റെ തൂലികയില്‍ പിറന്നു.

വടക്കുംകൂറിന്റെ കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം ആറു ഭാഗങ്ങളിലായി വിവരിക്കുന്ന പ്രാമാണിക ചരിത്ര ഗ്രന്ഥമാണ് ഭാഷാ ചരിത്ര ഗവേഷകര്‍ ഇന്നും അടിസ്ഥാന പ്രമാണമാക്കി ഉപയോഗിക്കുന്നത്. മ​റ്റൊന്ന് കേരള സാഹിത്യ ചരിത്രം ചര്‍ച്ചയും പൂരണവും. രണ്ടു ഭാഗങ്ങളിലായാണ് ഇവ. സാഹിത്യ ശാസ്ത്ര ശാഖയില്‍ അപൂര്‍വം ഗ്രന്ഥങ്ങളെ പിറന്നിട്ടുള്ളൂ. അതിലൊന്നാണ് വടക്കുംകൂറിന്റെ സാഹിതീസര്‍വസ്വം. ആനുകാലികങ്ങളില്‍ വടക്കുംകൂറിന്റെ ലേഖനം പതിവ് രസക്കൂട്ടുകളില്‍ പ്രധാനമായിരുന്നു.

മഹാകാവ്യരചനയിലൂടെ മഹാകവിപ്പട്ടം ലഭിച്ച വടക്കുംകൂറിന് കൊല്ലവര്‍ഷം 1121 ല്‍ കൊച്ചീരാജാവാണ് ‘കവിതിലകന്‍” എന്ന ബഹുമതി നല്‍കി ആദരിച്ചത്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ വിദ്യുല്‍സദസ് വടക്കുംകൂറിന്റെ സംസ്‌കൃത മഹാകാവ്യങ്ങളെ പ്രകീര്‍ത്തിച്ച്‌ ‘സാഹിത്യരത്‌നം, വിദ്യാഭൂഷണം എന്നീ ബഹുമതികളും ലഭിച്ചു. കേരള സാഹിത്യഅക്കാഡമി അംഗമായിരുന്ന വടക്കുംകൂര്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1970 ഫെബ്രുവരി 27 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എഴുത്തുപുരയില്‍ തന്റെ പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നു മഹാകവി മരണമെത്തുന്ന നേരത്തും.

സന്മാര്‍ഗ പോഷിണി സഭയുടെ മുഖ്യസംഘാടകന്‍

വൈക്കത്തെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിവന്നിരുന്ന സാഹിത്യ സദസായ സന്മാര്‍ഗപോഷിണി സഭയുടെ മുഖ്യസംഘാടകന്‍ വടക്കുംകൂറായിരുന്നു. കേരളത്തിലെ ഏ​റ്റവും വലിയ സാഹിത്യകൂട്ടായ്മയായിരുന്നു ഇത്. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ സാഹിത്യസാംസ്‌കാരിക നായകന്‍മാരുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം പുലർത്തിയിരുന്നത്.

മറുപടി രേഖപ്പെടുത്തുക